തിരുവനന്തപുരം:പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെയും മുതിർന്ന നേതാക്കളുടേയും വീഴ്ചകൾ തുറന്നു കാട്ടി ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന ദോഷം ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. നേമത്ത് ഒ. രാജഗോപാലിന് ജനകീയനാകാൻ സാധിക്കാതിരുന്നത് ഈ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ തിരിച്ചടിയായെന്നും റിപ്പോർട്ടിൽ പറയുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കെ സുരേന്ദ്രൻ നടത്തിയ പ്രസ്താവന വലിയ ദോഷമാണ് ഉണ്ടാക്കിയത്. 35 സീറ്റ് നേടിയാൽ കേരളം ഭരിക്കുമെന്ന അവകാശവാദം ബിജെപി - കോൺഗ്രസ് ധാരണ ഉണ്ടെന്ന ചിന്ത ജനങ്ങളിൽ ഉണ്ടാക്കി. കുതിരക്കച്ചവടം സംബന്ധിച്ച സംശയത്തിനും ഇടയാക്കി. ഇതെല്ലാം കേരളത്തിൽ ന്യൂനപക്ഷങ്ങളെ എൽഡിഎഫിന് അനുകൂലമാക്കി. എൽഡിഎഫിന് അത് ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചു.
പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ചെങ്കിലും രണ്ടിടത്തും ശ്രദ്ധ കിട്ടിയില്ല. മാത്രമല്ല അദ്ദേഹം വിജയിച്ചു കഴിഞ്ഞാൽ മണ്ഡലം കൈവിടും എന്ന പ്രതീതിയും ഉണ്ടാക്കി. മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് സാധ്യതയുണ്ടായിരുന്നുവെങ്കിലും ശ്രദ്ധ കുറഞ്ഞു.
ഏക ബിജെപി സീറ്റായിരുന്ന നേമം. മണ്ഡലം നഷ്ടപ്പെട്ടതിന് കാരണം മുൻ എംഎൽഎ ആയിരുന്ന ഒ രാജഗോപാലിന് ജനകീയനാകാൻ സാധിച്ചില്ല എന്നതാണ്. എംഎൽഎ ഓഫീസിലും മരണ വീടുകളിലും റെസിഡൻസ് അസോസിയേഷന്റെ പരിപാടികളിലും അദ്ദേഹം സജീവമായിരുന്നില്ല. എന്നാൽ വി .ശിവൻകുട്ടി നേരത്തെ തന്നെ സജീവമായിരുന്നു. ഇതിന് പുറമെ നേമം ഗുജറാത്ത് ആണെന്ന കുമ്മനം അടക്കമുള്ളവരുടെ പരാമർശങ്ങൾ തിരിച്ചടിയായി. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ ശബരിമല മാത്രമാണ് പ്രചാരണ വിഷയമാക്കിയത്. എന്നാൽ ഇത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി.
എൽഡിഎഫ് ജനകീയ വിഷയങ്ങളും സർക്കാരിന്റേ നേട്ടങ്ങളും പ്രചാരണ വിഷയമാക്കി. തീവ്ര ഹിന്ദു നിലപാടിലേക്ക് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർത്ഥി പോയി എന്നത് വലിയ തിരിച്ചടിയായി. ശബരിമല പോലെയുള്ള മതപരമായ വിഷയങ്ങളല്ല പാർട്ടി ഏറ്റെടുക്കേണ്ടത്. ജനകീയ വിഷയങ്ങളാണ് ഏറ്റെടുക്കേണ്ടത്. രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ബിജെപിയുടെ പ്രവർത്തനം മാറണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നുണ്ട്.
ബിഡിജെഎസ്, എൻഡിഎ മുന്നണിയുടെ ഭാഗമായിരുന്നെങ്കിൽ പോലും ഈഴവ വോട്ടുകൾ ബിജെപിയ്ക്ക് ലഭിച്ചില്ല. നേമത്ത് അടക്കം എസ്എൻഡിപി, ഈഴവ വോട്ടുകളും നായർ വോട്ടുകളും കിട്ടിയില്ല. അതേസമയം ഗുരുവായൂരിലേയും തലശ്ശേരിയിലേയും നാമനിർദ്ദേശപത്രിക തള്ളിയത് തിരിച്ചടിയായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് തിരഞ്ഞെടുപ്പ് അവലോകന സമിതി റിപ്പോർട്ട് സമർപ്പിച്ചത്. അഞ്ചംഗ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. നാല് ജനറൽ സെക്രട്ടറിമാരും ഒരു വൈസ് പ്രസിഡന്റും അടങ്ങിയ സമിതി സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും പര്യടനം നടത്തിയാണ് അവലോകനം നടത്തിയത്. തിരുവനന്തപുരം മണ്ഡലത്തിൽ പൊതുവെ ഇറക്കുമതി സ്ഥാനാർത്ഥികളെയാണ് ബിജെപി പരിഗണിക്കുന്നത് എന്ന വിമർശനം പ്രവർത്തകർ അന്വേഷണ സമിതിക്ക് മുമ്പാകെ അറിയിച്ചിട്ടുണ്ട്. ഇറക്കുമതി സ്ഥാനാർത്ഥികളെ പരീക്ഷിക്കുന്ന തന്ത്രം ഇനി പാടില്ലെന്നും പ്രവർത്തകർ അന്വേഷണ സമിതിക്ക് മുന്നിൽ പറഞ്ഞു. അടുത്ത ആഴ്ച ബിജെപിയുടെ കോർ കമ്മിറ്റി യോഗം ചേരും. കമ്മിറ്റിയിൽ റിപ്പോർട്ട് ക്രോഡീകരിച്ച ഭാരവാഹി യോഗം ചേർന്ന് തുടർനടപടി സ്വീകരിക്കും.
0 Response to "കേരളം ഭരിക്കുമെന്ന സുരേന്ദ്രന്റെ പരാമര്‍ശം തിരിച്ചടിച്ചു; വീഴ്ചകള്‍ നിരത്തി ബിജെപി റിപ്പോര്‍ട്ട്"
Post a Comment